ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്. അംബേദ്കറുമാണ് തന്റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്. തന്റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പല്‍ സ്കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്നം കാണാന്‍ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.
സുപ്രീം കോടതി അഡ്വക്കറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് (എസ്സിഎഒആര്എ) നല്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.